കൊച്ചി: കംബോഡിയയിലെ സൈബര്‍ തട്ടിപ്പ് റാക്കറ്റുകള്ക്കുവേണ്ടി ഒരാളെ കടത്തുന്നതിന് മുഖ്യപ്രതി പാലക്കാട് സ്വദേശി അബ്ദുറഹ്മാന് വാങ്ങിയിരുന്നത് മൂന്ന് ലക്ഷത്തോളം രൂപ. ഒരു ഇടപാടില്‍ 3,000 ഡോളറാണ് തനിക്കും സംഘത്തിനും ലഭിച്ചിരുന്നതെന്ന് അന്വേഷണസംഘത്തിന് ഇയാൾ മൊഴി നല്കി.
ഇതില്‍ സംഘാംഗങ്ങള്‍ക്ക് വീതിച്ചതിനു ശേഷമുള്ള രണ്ട് ലക്ഷത്തോളം രൂപയാണ് അബ്ദുറഹ്മാൻ സ്വന്തമാക്കിയത്. നൂറാേളം പേരെ ഇയാള്‍ കംബോഡിയയിലേക്ക് അയച്ചതായാണ് പ്രാഥമിക നിഗമനം. ഇത്തരത്തില്‍ മൂന്ന് കോടിയോളം രൂപ ചൈനീസ് റാക്കറ്റുകളിൽനിന്ന് വാങ്ങിയിട്ടുണ്ട്.
ഈ പണം ഉപയോഗിച്ച് അബ്ദുറഹ്മാന് പാലക്കാട്ട് 40 സെന്റ് സ്ഥലം വാങ്ങിയതായും കണ്ടെത്തി. ഇത്തരത്തില്‍ മറ്റെവിടെയെങ്കിലും ഇയാള്‍ ഭൂമി വാങ്ങിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. അബ്ദുറഹ്മാന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുന്നുണ്ട്.
ചൈനീസ് റാക്കറ്റിലെ സ്ത്രീയുമായി ചേര്‍ന്നാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. ചൈനീസ് പൗരയായ സ്ത്രീ വര്‍ഷങ്ങളായി സൈബര്‍ തട്ടിപ്പ് റാക്കറ്റ് നടത്തി വരികയാണ്. അബ്ദുറഹ്മാനെ മൂന്ന് ദിവസത്തേക്കാണ് സൈബര്‍ ക്രൈം പോലീസിന് കസ്റ്റഡിയില്‍ കിട്ടിയത്. കിംഗ് എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ചൈനീസ് പൗരന് നടത്തിയിരുന്ന റാക്കറ്റിലാണ് അബ്ദുറഹ്മാന് പ്രവര്‍ത്തിച്ചിരുന്നത്.
മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട ഡോക്ടറില്‍നിന്ന് 37 ലക്ഷം രൂപ തട്ടിയ കേസിലാണ് അബ്ദുറഹ്മാന് അറസ്റ്റിലായത്. ‘ഓപ്പറേഷന് കംബോഡിയ’ എന്ന പേരിലായിരുന്നു അന്വേഷണം.